ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവംt
ഷാർജ: എ.ഐ പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റൽ വിദഗ്ധയുമായ പായൽ അറോറ. എ.ഐ എന്ന് കേൾക്കുമ്പോൾതന്നെ നിഷേധാത്മകമായ ചിന്തകളാണ് പലരുടെയും മനസ്സിൽ ഉണ്ടാകുന്നതെന്നും പായൽ അറോറ ചൂണ്ടിക്കാട്ടി. ഷാർജ പുസ്തകോത്സവത്തിൽ ‘പായൽ അറോറ: ഡിജിറ്റൽ ലൈവ്സ് ആൻഡ് ഇൻക്ലൂസിവ് ഫ്യൂച്ചേഴ്സ്’ എന്ന പേരിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തൊഴിൽ നഷ്ടമാവുന്നതും മനുഷ്യന് പകരം നിൽക്കാൻ ശേഷിയുള്ള ഒരു സംവിധാനമായി ഇത് വളരുമോയെന്ന ആശങ്കയുമാണ് എ.ഐയെ ഭയത്തോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഇത് സമൂഹത്തെ അഗാധമായ അസ്തിത്വ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതുമൂലം വിഷാദരോഗവും മാനസികാരോഗ്യ തകർച്ചയും നേരിടുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം ആപത്കരമായ അവസ്ഥയിൽനിന്ന് നാം മോചിതരാകണമെന്നും എ.ഐയെ ക്രിയാത്മകമായി ഉപയോഗിക്കാൻ നാം പഠിക്കണമെന്നുമുള്ള സന്ദേശമാണ് തന്റെ പുസ്തകങ്ങളിലൂടെ പങ്കുവെക്കാൻ ശ്രമിക്കുന്നതെന്ന് പായൽ പറയുന്നു.
ഹോളണ്ടിൽ 10ൽ ഒമ്പത് കുട്ടികളും ഡിജിറ്റൽ മേഖലയുടെ സ്വാധീനത്തിൽനിന്ന് അകന്നുനിൽക്കാൻ അവസരം കിട്ടിയാൽ അത് ഉപയോഗിക്കുമെന്ന് പറയുന്നവരാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഇടങ്ങളിൽനിന്ന് അകന്നുനിൽക്കാൻ താൽപര്യപ്പെടുന്ന ഒരു പുതുതലമുറ വളർന്നുവരുന്നു എന്നതിന്റെ സൂചനയാണിത്. അമേരിക്കയിൽ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും പായൽ പറയുന്നു.