ഇസ്രയേലും ലെബനനും തമ്മിൽ യുഎസിൽ നേരിട്ടുള്ള ചർച്ച; 1993ന് ശേഷം ആദ്യം.
രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുള്ള സുപ്രധാന നടപടികളെക്കുറിച്ച് സംസാരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഏതൊരു കരാറും അമേരിക്കയുടെ മധ്യസ്ഥതയിൽ രണ്ട് സർക്കാരുകൾ തമ്മിലാകണമെന്നും അല്ലാതെ മറ്റ് സമാന്തര മാർഗ്ഗങ്ങൾ പാടില്ലെന്നും അമേരിക്ക വ്യക്തമാക്കി. മേഖലയിൽ സമാധാനപരമായ ഭാവിക്ക് വേണ്ടിയുള്ള ചട്ടക്കൂട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനിൽ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഇരുപക്ഷവും ഏകാഭിപ്രായത്തിലെത്തിയതായി അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ യെഹിയൽ ലീറ്റർ പറഞ്ഞു. ഇറാനും ഹിസ്ബുള്ളയും ഇപ്പോൾ ഗണ്യമായി ദുർബലപ്പെട്ടിരിക്കുകയാണെന്നും ഇതൊരു വലിയ അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ ഇനി ഹിസ്ബുള്ളയുടെ അധിനിവേശത്തിലായിരിക്കില്ലെന്ന് ലെബനൻ സർക്കാർ വ്യക്തമാക്കിയതായും ലീറ്റർ അവകാശപ്പെട്ടു.
അതേസമയം, ലെബനൻ അംബാസഡർ നാദ ഹമദ മൊവാദ് രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഊന്നൽ നൽകിക്കൊണ്ടാണ് സംസാരിച്ചത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ എത്തിക്കുക, മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്നിവയ്ക്കായി അവർ ആഹ്വാനം ചെയ്തു.
ഇസ്രയേലിന്റെ കരയാക്രമണം തടയുക എന്ന ലക്ഷ്യത്തോടെ ലെബനൻ അധികൃതർ മുൻകൈ എടുത്താണ് ഈ ചർച്ച നിർദ്ദേശിച്ചത്. എന്നാൽ ഈ ചർച്ചകളെ ഹിസ്ബുള്ള പൂർണ്ണമായും തള്ളിക്കളയുകയും ചർച്ചകൾ തുടങ്ങിയ സമയത്ത് തന്നെ വടക്കൻ ഇസ്രയേലിൽ 24-ഓളം ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ചർച്ചകളിൽ എത്തുന്ന ഒരു കരാറും തങ്ങൾ അംഗീകരിക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് വഫീഖ് സഫ വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ലെബനൻ സർക്കാർ പാലിക്കണമെന്നാണ് ഹിസ്ബുള്ളയുടെയും മറ്റ് വിമർശകരുടെയും പക്ഷം. ഇതിനിടെ, ഹിസ്ബുള്ളയെ ക്രിമിനൽ ഗ്രൂപ്പായി പ്രഖ്യാപിച്ച ലെബനൻ നടപടി ബന്ധം വഷളായിരിക്കുകയാണ്.
കഴിഞ്ഞ മാർച്ചിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 2,124-ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 10 ലക്ഷത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിറ്റാനി നദി വരെ ഒരു സുരക്ഷാ മേഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം നിലവിൽ തെക്കൻ ലെബനനിൽ അധിനിവേശം നടത്തിയിരിക്കുകയാണ്.