ഇന്ത്യയും ജിസിസിയും സ്വതന്ത്ര വ്യാപാര കരാറിലേക്ക്
യുഎഇയുമായും ഒമാനുമായും ഇന്ത്യക്ക് വ്യാപാര കരാറുകളുണ്ട്. ഇതിനൊപ്പം ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ ചരക്കുകൾക്കും സേവനങ്ങൾക്കും സംരംഭകർക്കും വിദഗ്ധരായ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുകയും വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജിസിസിയുമായി ഗുണകരമായ സാമ്പത്തിക ബന്ധം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഡിസംബറിൽ ഒമാനും ഇന്ത്യയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. വ്യാപാര, നിക്ഷേപ സഹകരണം വർധിപ്പിക്കുക, ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് സുഗമമാക്കുക, ഉഭയകക്ഷി സഹകരണം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കരാർ.
ഏകദേശം 20 വർഷം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം, കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു. അടുത്ത മാർച്ചിൽ ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ വാണിജ്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ജിസിസിയിലുള്ളത്.