എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ
ദുബായ്/ന്യൂഡൽഹി: ദുബായിലെ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് താങ്ങായി പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച അടിയന്തര സഹായം ദുരന്തബാധിതരുടെ വീടുകളിലെത്തി. അപകടത്തിൽ ജീവൻ പൊലിഞ്ഞ ആറ് ഇന്ത്യൻ സ്വദേശികളുടെയും ഒരു ശ്രീലങ്കൻ പൗരന്റെയും കുടുംബങ്ങളെ ഡോ. ഷംഷീറിന്റെ ഓഫീസിൽ നിന്നുള്ള പ്രതിനിധികൾ നേരിൽ സന്ദർശിച്ചാണ് ധനസഹായം കൈമാറിയത്.
ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ സഹായ പാക്കേജിന്റെ ഭാഗമായാണ് പ്രതിനിധി സംഘം വീടുകളിൽ നേരിട്ടത്തി സഹായം കൈമാറിയത്. അപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതമാണ് കൈമാറുന്നത്. ഇതിന് പുറമെ കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള സഹായവും ലഭ്യമാക്കും.

തെലങ്കാനയിലെയും ഉത്തർ പ്രദേശിലെയും ഗ്രാമീണ മേഖലകളിൽ സഹായമെത്തിച്ച് വിപിഎസ് പ്രതിനിധികൾ
ദുരന്തത്തിനിരയായ ഇന്ത്യൻ തൊഴിലാളികളുടെ ജന്മനാടായ തെലങ്കാനയിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിലാണ് വിപിഎസ് ഹെൽത്ത് പ്രതിനിധി സംഘം ആദ്യഘട്ടത്തിൽ സന്ദർശനം നടത്തിയത്.
തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള സലീം സയ്യിദ് ഹുസൈൻ (51), തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യ (23), നിർമൽ ജില്ലയിൽ നിന്നുള്ള അബ്ദുൽ റഫീഖ് അബ്ദുൽ റഹീം (37) എന്നിവരുടെ കുടുംബങ്ങളെ സംഘം നേരിൽ കണ്ടു.
വെറും രണ്ടര മാസം മുൻപ് മാത്രം യുഎഇയിലെത്തിയ സലീമിന്റെ വിയോഗം ആ കുടുംബത്തെ പൂർണ്ണമായി തളർത്തിയിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ള മകനടക്കം മക്കളുടെ പഠനവും മൂത്ത മകളുടെ വിവാഹാലോചനകളും വഴിമുട്ടിയ അവസ്ഥയിലാണ്.
ആദ്യമായി യുഎഇയിലെത്തി ഏഴുമാസം മാത്രം പിന്നിട്ടപ്പോഴാണ് ചന്ദ്രയ്യയെ മരണം കവർന്നത്. അബ്ദുൽ റഫീഖിന്റെ കുടുംബത്തിന് ഈ വേർപാട് വലിയ പ്രഹരമാണ് നൽകിയത്. 2015-ൽ തെലങ്കാനയിലുണ്ടായ മറ്റൊരു റോഡപകടത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട അബ്ദുൽ റഫീഖിന്റെ പിതാവിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

അങ്കിതയുടെ നഴ്സിങ് സ്വപ്നങ്ങൾക്ക് ചിറകേകി ഡോ. ഷംഷീർ
ഉത്തർപ്രദേശിൽ മൗ ജില്ലയിൽ നിന്നുള്ള അബ്ദുൽ റഷീദ് സക്കീർ ഹുസൈൻ (38), മർക്കണ്ഡേയ ചൗഹാൻ ഭജ്ജൻ ചൗഹാൻ (39), ബിജ്നോർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് സാഖിബ് ലിയാഖത്ത് അലി (31) എന്നിവരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.
മാവു സ്വദേശിയായ മർക്കണ്ഡേയ ചൗഹാന്റെ കുടുംബത്തെ സന്ദർശിക്കുന്നതിനിടെ ഡോ. ഷംഷീർ വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു. മർക്കണ്ഡേയ ചൗഹാന്റെ മകൾ അങ്കിത ബിഎസ്സി നഴ്സിംഗ് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ, അങ്കിതയുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള എല്ലാ സഹായവും നൽകുമെന്ന് വിപിഎസ് ഹെൽത്ത് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ ഉറപ്പുനൽകി. പഠനം പൂർത്തിയാക്കിയ ശേഷം യുഎഇയിലേക്ക് കൊണ്ട് വരുന്നതിനുള്ള സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.രണ്ടുമാസം മുൻപ് വിദേശത്തേക്ക് ജോലി തേടി പോയ അബ്ദുൽ റഷീദിന്റെ മരണവും, അമ്മയ്ക്കും സഹോദരിമാർക്കും നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിനായി ആദ്യമായി യുഎഇയിലെത്തിയ ബിജ്നോർ സ്വദേശി മുഹമ്മദ് സാഖിബിന്റെ വേർപാടും കുടുംബങ്ങളെ കടുത്ത പ്രയാസത്തിലേക്കാണ് തള്ളിവിട്ടത്.ഇന്ത്യൻ കുടുംബങ്ങൾക്ക് പുറമെ, അപകടത്തിൽ മരിച്ച ശ്രീലങ്കൻ പൗരനായ സാമുവൽ രംഗസാമിയുടെ (34) കൊളംബോയിലുള്ള കുടുംബത്തെയും ഡോ. ഷംഷീറിന്റെ പ്രതിനിധികൾ സന്ദർശിച്ച് ധനസഹായം കൈമാറി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാമുവലിന്റെ വേർപാടിന്റെ ഞെട്ടലിലാണ് ഭാര്യ രാജരത്നരാജ ജീവറാണിയും മകളും.

പരിക്കേറ്റവർക്കും സഹായം
അപകടത്തിൽ പരിക്കേറ്റ മലയാളി ഉൾപ്പെടുന്ന ഒമ്പത് പ്രവാസികൾക്കും സാമ്പത്തിക സഹായം ലഭ്യമാക്കി.പരിക്കിന്റെ തീവ്രതയും ചികിത്സാ ആവശ്യങ്ങളും കണക്കിലെടുത്ത് തൊഴിലുടമയുമായി സഹകരിച്ചാണ് സാമ്പത്തിക സഹായം നൽകിയത്.
പരിക്കേറ്റവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മൂന്നുപേരും, രാജസ്ഥാനിൽ നിന്നുള്ള രണ്ടുപേരും, കേരളം, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പടെ എട്ട് ഇന്ത്യാക്കാരാണുള്ളത്. ഒരാൾ നേപ്പാൾ സ്വദേശിയാണ്. ഇവരിൽ നാലുപേർക്ക് യുഎഇയിലാണ് സഹായംകൈമാറിയത്.