അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് നവംബർ അഞ്ചിന് അബുദാബിയിൽ.
അബുദാബി: ആരോഗ്യവിഭാഗത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന അഹല്യ ഗ്ലോബൽ ആയുർവേദ മീറ്റ് നവംബർ 5 ന് അബുദാബിയിൽ നടക്കും. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറിലേറെ ആയുർവേദ, ഹോമിയോ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും പങ്കെടുക്കും. നവംബർ 5 ബുധനാഴ്ച രാവിലെ 8 മുതൽ 2 വരെ മുസഫയിലെ അഹല്യ ആശുപത്രി കോൺഫറൻസ് ഹാളിൽ ആണ് പരിപാടി നടക്കുക. ആയുർവേദ, ഹോമിയോ വിഭാഗങ്ങൾക്കായി സംഘടിപ്പിക്കുന്ന യുഎഇയിലെ ആദ്യ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയാണിത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്കും തെറപ്പിസ്റ്റുകൾക്കും തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള 5 സിഎംഇ മണിക്കൂർ രേഖപ്പെടുത്തും. ഓട്ടിസവും ആയുർവേദവും, മാനസികാരോഗ്യ പരിപാലനം, നൂതന ഹോമിയോ ചികിത്സാ രീതികൾ, സന്ധിരോഗ ചികിത്സയിൽ റേഡിയോളജിയുടെ പങ്ക്, സ്ത്രീരോഗ പരിപാലനം, ത്വക് രോഗങ്ങളും പഞ്ചകർമയും തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിക്കും.

ആധുനിക ലോകത്ത് വ്യത്യസ്ത ചികിത്സാ രീതികൾ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഗവേഷണവും സമ്മേളനം ചർച്ച ചെയ്യും. ഉദ്ഘാടന ചടങ്ങിൽ സായിദ് ഹെർബൽ സെന്റർ ആക്ടിങ് ഡയറക്ടർ ഡോ. ഗാനിം അലി മുഹമ്മദ് അൽബസ്സനി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ ഡോ. വി.എസ്. ഗോപാൽ, ഇന്ത്യൻ എംബസി പ്രതിനിധി തുടങ്ങിയവർ പങ്കെടുക്കും.ഈ വർഷത്തെ മികച്ച ക്ലിനിക്കൽ ആൻഡ് വെൽനസ് സെന്റർ ഓഫ് ദ് ഇയർ പുരസ്കാരം യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമ്മാനിച്ചതായും അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ ഓപ്പറേഷൻസ് സൂരജ് പ്രഭാകരൻ, ആൾട്ടർനേറ്റിവ് മെഡിസിൻസ് മാനേജർ സജീഷ് കൃഷ്ണ, ഡോ. പ്രജിഷ ഷരീഷ്, ഡോ. ഷിജി സന്തോഷ്, ഡോ. അഹല്യ രത്നാകരൻ, ഡോ. നാദിയ അബ്ദുൽ റഫീക് എന്നിവരും പങ്കെടുത്തു.