ആന്ധ്രയിലേക്ക് ലുലു ഗ്രൂപ്പിന്റെ വൻ നിക്ഷേപം: ചന്ദ്രബാബു നായിഡു യുഎഇയിൽ; ഷോപ്പിങ് മാൾ നിർമാണം ഉടൻ ആരംഭിക്കും
ലുലുവിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ ആന്ധ്രമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി. ആന്ധ്ര നിക്ഷേപ മന്ത്രി ബി.സി ജനാർദ്ധൻ റെഡ്ഢി, വ്യവസായ മന്ത്രി ടി.ജി ഭരത്, വ്യവസായ വകുപ്പ് സെക്രട്ടറി എൻ. യുവരാജ്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്റർനാഷനൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി എന്നിവരും കൂടിക്കാഴ്ചയിൽ ഭാഗമായി.
ഇന്ത്യയിലെ ആദ്യ എഐ ഹബ്ബും ഡിജിറ്റൽ ഡേറ്റ സെന്ററും വിശാഖപട്ടണത്ത് യാഥാർഥ്യമാക്കുമെന്ന ഗൂഗിൾ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎഇയിലെ മുൻനിര കമ്പനി തലവന്മാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. നവംബർ 14, 15 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇ വ്യവസായികളെ മുഖ്യമന്ത്രി നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു.
രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം 2019ൽ ആന്ധ്രപ്രദേശില്‍ നിന്ന് പിന്മാറിയ ലുലുവിനെ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു താൽപര്യമെടുത്താണ് വീണ്ടും സംസ്ഥാനത്തേക്ക് എത്തിച്ചത്. ആദ്യ വരവിൽ നിലച്ചുപോയ പദ്ധതികളാണ് യാഥാർഥ്യമാകുന്നത്. ഗൂഗിൾ അടക്കമുള്ള വൻകിട കമ്പനികൾ എത്തുന്നതിനാൽ മികച്ച അടിസ്ഥാനസൗകര്യ വികസനമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ആന്ധ്രയിലെ ലുലുവിന്റെ വൻനിക്ഷേപം.