നവാസിന്റെ അപ്രതീക്ഷിത വിയോഗം; ഞെട്ടലോടെ കൂട്ടുകാരും ചലച്ചിത്ര പ്രേമികളും
ചോറ്റാനിക്കര: കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആശുപത്രിയിലേക്ക് ഓടിയെത്തി ചലച്ചിത്ര താരങ്ങളും ആരാധകരും.ലോഡ്ജിൽ വീണുകിടന്ന നവാസിനെ രാത്രി ഒൻപതോടെയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധിച്ചു മരണം സ്ഥിരീകരിച്ചതോടെ വിവരമറിഞ്ഞു സഹപ്രവർത്തകർ ഓടിയെത്തി. നടി സരയൂ, രമേഷ് പിഷാരടി, കെ.എസ്. പ്രസാദ്, കലാഭവൻ ഷാജോൺ, ലക്ഷ്മി പ്രിയ, കൈലാഷ്, അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. നടപടികൾ പൂർത്തിയാക്കി രാത്രി പതിനൊന്നോടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് നവാസ് ഉൾപ്പെടെയുള്ളവർ ചോറ്റാനിക്കരയിലെ ലോഡ്ജിൽ താമസിച്ചിരുന്നത്. 26നു തുടങ്ങിയ ഷൂട്ടിങ്ങിന്റെ ആദ്യ ഭാഗം ഇന്നലെ തീർന്നു. തുടർന്ന് ആലുവ കീഴ്മാട് നാലാം മൈലിലെ വീട്ടിലേക്കു മടങ്ങാനിരുന്നതാണ് നവാസ്. ശേഷിക്കുന്ന 2 ദിവസത്തെ ഷൂട്ടിങ് തിങ്കളാഴ്ച തുടങ്ങാനും തീരുമാനിച്ചിരുന്നു.വടക്കാഞ്ചേരി സ്വദേശികളായ നവാസും സഹോദരന്മാരായ കലാഭവൻ നിയാസും നിസാമും ആലുവയിൽ എത്തിയിട്ടു വർഷങ്ങളായി. നാടക നടൻ കൊച്ചിൻ ഹസനാരുടെ മകളാണ് നവാസിന്റെ ഭാര്യ രഹ്ന.