നേപ്പാൾ മഹാപ്രളയം; അടിയന്തര രക്ഷാദൗത്യ സംഘത്തെ അയച്ച് യുഎഇ10 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ: മഹാപ്രളയത്തിൽ വിറങ്ങലിച്ച നേപ്പാളിലേക്ക് കരുതലിന്റെ മഹാനദിയായി യുഎഇ. അടിയന്തര രക്ഷാദൗത്യത്തിനായി പ്രത്യേക സംഘത്തെയും ദുരിതാശ്വാസ സാമഗ്രികളും നേപ്പാളിലേക്കയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് അടിയന്തര സഹായം കൈമാറുന്നത്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി 10 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
128 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് പ്രത്യേക വിമാനങ്ങൾ ഇതിനകം നേപ്പാളിൽ എത്തിയതായി അധികൃതർ അറിയിച്ചു. 83 ടൺ ഭക്ഷണവും താത്കാലിക അഭയകേന്ദ്രങ്ങൾക്കുള്ള സാമഗ്രികളുമാണ് ആദ്യ വിമാനത്തിൽ എത്തിച്ചത്. അവശ്യവസ്തുക്കളും പവർ ജനറേറ്ററുകളും ഉൾപ്പെടെ 45 ടൺ സാധനങ്ങൾ രണ്ടാമത്തെ വിമാനത്തിലും എത്തിച്ചു.
ജോയിന്റ് ഓപ്പറേഷൻസ് കമാന്റ്, ദുബൈ പൊലീസിന്റെ സെർച്ച് ആന്റ് റെസ്‌ക്യൂ ടീം, യുഎഇ എയ്ഡ് ഏജൻസി എന്നിവയിലെ വിദഗ്ദ്ധരടങ്ങുന്ന സംഘമാണ് നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും തിരച്ചിൽ ഊർജിതമാക്കാനും നേപ്പാൾ അധികൃതരുമായി സഹകരിച്ച് സംഘം പ്രവർത്തിക്കും.