കാൻസർ രോഗികൾക്ക് കാരുണ്യസ്പർശമായി ‘ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്’
തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികളെ ചേർത്തുപിടിച്ച് നടത്തുന്ന ‘സ്നേഹസ്പർശം – ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്’ പരിപാടി തുടർച്ചയായ പതിനൊന്നാം വർഷവും തിരു ഓണ നാളിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നടന്നു.

ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം 2016ൽ ആരംഭിച്ച ഈ കാരുണ്യപദ്ധതി, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമുള്ള നാലാമത്തെ ഓണത്തിലും മുടക്കമില്ലാതെ തുടരുകയാണ്. ചികിത്സയിൽ കഴിയുന്ന നിർധനരായ കാൻസർ രോഗികളെ കണ്ടെത്തി സാമ്പത്തിക സഹായം, ഓണക്കോടി, ഓണസദ്യ എന്നിവ നൽകുന്നതിനൊപ്പം രോഗികളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പങ്കിടുന്നതും പരിപാടിയുടെ പ്രത്യേകതയാണ്.

ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, കാർഷിക വികസന വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ എം.എൽ.എ, സംഘാടക സമിതി ചെയർമാൻ എം. എ. ലത്തീഫ്, ഉമ്മൻചാണ്ടിയുടെ പ്രിയപത്നി ശ്രീമതി മറിയാമ്മ ഉമ്മൻ, മകൾ ഡോ. മറിയ ഉമ്മൻ എന്നിവർ പങ്കെടുത്തു.ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഭാരവാഹികളായ നിബു സാം ഫിലിപ്പ്, ബിജു അബ്ദുൽ റഷീദ്, ബാജു മണനാക്ക്, വീക്ഷണം ഫോറം മുൻ പ്രസിഡന്റ് സി. എം. അബ്ദുൽ കരീം , സലാഹുദ്ധീൻ, സഫീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസുഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒരുമിച്ച് നേരിടുന്ന നിർധനരായ രോഗികൾക്ക് സ്നേഹവും കരുതലും സാമ്പത്തിക പിന്തുണയും പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, ഉമ്മൻചാണ്ടി ഉയർത്തിപ്പിടിച്ചിരുന്ന കാരുണ്യത്തിന്റെയും മാനവികതയുടെയും തുടർച്ചയായി പതിനൊന്നാം വർഷവും ശ്രദ്ധേയമായി.