ഭക്ഷ്യവിഷബാധയല്ല; വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരുടെ മരണകാരണം മറൈൻ ടോക്‌സിൻ: റിപ്പോർട്ട് കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന്‍ മുട്ട
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. മരണത്തിന് കാരണം മറൈന്‍ ടോക്‌സിന്‍ ആണെന്നാണ് നിഗമനം. ഹോട്ടലിലെ ഭക്ഷണവും വെളളവും പരിശോധിച്ചതില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ ഹോട്ടലിന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന്‍ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചു. വെളളവും പരിശോധിച്ചു. ഇതിലൊന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. മീന്‍ വാങ്ങിയ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. മീന്‍ മുട്ടയിലെ മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണം എന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാളയം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണമാണ് ഉളളത്. മറൈന്‍ ടോക്‌സിന്‍ കണ്ടെത്താനുളള പരിശോധനാ സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ല. ഹോട്ടലിലെ വെളളം, ജീവനക്കാരുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, എഫ്എസ്എസ്എഐ ലൈസന്‍സ്, ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയ ബില്ലുകള്‍ എന്നിവയെല്ലാം കൃത്യമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ കിട്ടിയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫെബ്രുവരി പതിനാറിനാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത്. റഷീദാ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സില്‍ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകാമെന്നുമാണ് വിലയിരുത്തല്‍.