വിഎസ്; ഒരു ജനതയുടെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിയ ജനനായകൻ – അബുദാബി പൗരസമൂഹം
അബുദാബി: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മഴയത്തും വെയിലത്തും വലുപ്പചെറുപ്പഭേദമില്ലാതെ, സ്ത്രീപുരുഷഭേദമെന്യേ അന്ത്യോപകാരമർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമൊഴുകിയെത്തിയ ജനപ്രവാഹം വിഎസ് എന്ന ജനനയാകന് ഒരു നാടിന്റെ മുഴുവൻ ആദരവായിരുന്നു പ്രകടമായിരുന്നതെന്ന് അബുദാബിയിലെ പൗരസമൂഹം കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.

പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ വാക്കായും നാക്കായും നിലകൊണ്ട വി. എസ്. സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ എന്നും നിലനിൽക്കുമെന്നും യോഗം വിലയിരുത്തി.
അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും കലാ സാമൂഹ്യ സാംകാരിക വ്യവസായ രംഗങ്ങളിലെ വ്യക്തിത്വങ്ങളും സംബന്ധിച്ച അനുശോചനയോഗത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു.

എസ എഫ് സി ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരൻ, ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ ജനറൽ സെക്രട്ടറി സത്യബാബു, അബുദാബി മലയാളി സമാജം കോർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ, ഐഎംസിസി യുഎഇ സെക്രട്ടറി പി. എം. ഫാറൂഖ്, യുവകലാ സാഹിതി ജനറൽ സെക്രട്ടറി നിഥിൻ പ്രദീപ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, വേദ ആയുർവേദ പ്രതിനിധി റിജേഷ്, ഗീത ജയചന്ദ്രൻ, സ്മിത ധനേഷ്, പ്രകാശ് പല്ലിക്കാട്ടിൽ, വി. പി. കൃഷ്ണകുമാർ, സരോഷ് കെ., നാസർ വിളഭാഗം, മുസ്തഫ വെളിയങ്കോട്, സാജൻ ബാബു പാടൂർ, ബാബുരാജ് പിലിക്കോട്, എ. എൽ. സിയാദ്, നാഷ പത്തനാപുരം, മനു കൈനകരി, അനീഷ് ശ്രീദേവി തുടങ്ങി വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.