100 കോടി ദിർഹത്തിന്റെ ‘വേസ്റ്റ്-ടു-എനർജി’ പ്ലാന്റുമായി അബുദാബി
അബുദാബി: നഗരത്തിലെ മിശ്ര മാലിന്യത്തിന്റെ പകുതിയോളം സംസ്കരിച്ച് വൈദ്യുതിയാക്കുന്ന ഏകദേശം 100 കോടി ദിർഹത്തിന്റെ വേസ്റ്റ്-ടു-എനർജി പ്ലാന്റുമായി മാലിന്യ സംസ്കരണ രംഗത്ത് മാറ്റത്തിനൊരുങ്ങി അബുദാബി. പ്ലാസ്റ്റിക്, ലോഹം, കടലാസ് തുടങ്ങി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ അതിവേഗം വേർതിരിച്ചെടുക്കുന്ന അത്യാധുനിക റിക്കവറി കേന്ദ്രങ്ങളും ഉൾപ്പെടുത്തി. പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാലിന്യത്തിന്റെ 80 ശതമാനവും കുഴിച്ചുമൂടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
അൽ ദഫ്‌റയിലെ അൽ ബിഹൗത്തിലും അൽഐനിലുമായി രണ്ട് സംയോജിത ഇക്കോ പാർക്കുകൾ സ്ഥാപിക്കും. പുനരുപയോഗിക്കാനോ ഊർജമാക്കാനോ കഴിയാത്ത വളരെ ചെറിയ അളവിലുള്ള മാലിന്യം മാത്രമേ ഭൂഗർഭ മാലിന്യ കേന്ദ്രങ്ങളിലെത്തൂ. ഇതിലൂടെ ആയിരക്കണക്കിന് ടൺ മാലിന്യം പുനരുപയോഗത്തിന് എത്തുകയും മണ്ണും ഭൂഗർഭജലവും സംരക്ഷിക്കപ്പെടുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണ വാഹനങ്ങളുടെ എണ്ണം ഈ വർഷാവസാനത്തോടെ 100ൽ നിന്ന് 300 ആയി ഉയർത്തും. സെപ്റ്റംബർ മുതൽ ഷഖ്ബൂത്ത് സിറ്റിയിൽ വീടുകളിൽ തന്നെ മാലിന്യം വേർതിരിച്ച് ശേഖരിക്കുന്ന പരീക്ഷണ പദ്ധതിയും ആരംഭിക്കും. തുടർന്ന് ഇത് എമിറേറ്റിലുടനീളം വ്യാപിപ്പിക്കാനാണു ലക്ഷ്യം. ഭാവി തലമുറയ്ക്ക് ശുചിത്വവും സുസ്ഥിരവുമായ നഗരം ഒരുക്കുകയാണു ലക്ഷ്യമെന്ന് മാലിന്യനിർമാർജന വിഭാഗമായ തദ്‌വീർ ഗ്രൂപ്പ് സി.ഇ.ഒ എറ്റിയൻ പെറ്റി പറഞ്ഞു.