ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: 8 പേർക്ക് പരുക്ക്; ഹോർമുസ് കടലിടുക്കിൽ സംഘർഷാവസ്ഥ
രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രകോപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തോടും ഇന്ത്യൻ സർക്കാരിനോടും യുഎഇ അനുശോചനം രേഖപ്പെടുത്തി.വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോർമുസ് കടലിടുക്ക് ഒരു സാമ്പത്തിക ബലപ്രയോഗത്തിന്റെ ആയുധമാക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണ്. ഇത് ആഗോള ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും ഭീഷണിയാണ്. ശത്രുതാപരമായ ഇത്തരം നീക്കങ്ങൾ ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.