ദുബായിൽ മിനിബസ് ട്രക്കിലിടിച്ചുണ്ടായ ദാരുണ അപകടം : അപകടത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞു
അപകടത്തിൽപ്പെട്ട തൊഴിലാളികൾ അന്നേ ദിവസം നിർബന്ധിത ഡ്യൂട്ടിയിലായിരുന്നില്ല. കമ്പനി വാരാന്ത്യങ്ങളിൽ നൽകുന്ന അധികവേതനത്തോടുകൂടിയുള്ള ഓവർടൈം ജോലി സ്വമേധയാ തിരഞ്ഞെടുത്തവരായിരുന്നു ഇവർ. നാട്ടിലെ കുടുംബങ്ങളെ സഹായിക്കാനായി കഠിനാധ്വാനം ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം പ്രവാസജീവിതം തുടങ്ങിയവരാണ്. എന്നാൽ മർക്കണ്ഡേയ ചൗഹാൻ 10 വർഷത്തിലേറെയായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. തിരുപ്പതിയും മുഹമ്മദ് സാഖിബും ഒഴികെ മരിച്ചവരെല്ലാം വിവാഹിതരും കുടുംബങ്ങളുള്ളവരുമാണ്. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. സാധാരണ വാർഡിലുള്ള നാലാമന്റെ നില തൃപ്തികരമാണ്. പരുക്കേറ്റ മറ്റ് അഞ്ച് പേർ നേരത്തെ ആശുപത്രി വിട്ടിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കുമായി പ്രവാസി വ്യവസായിയും ബുർജീൽ ഹോൾഡിങ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.25 കോടി രൂപ) ധനസഹായം കൈമാറുന്നതിനുള്ള നടപടികൾ ദുബായിലെ ഇന്ത്യൻ, ശ്രീലങ്കൻ കോൺസുലേറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.ദുരന്തത്തിൽ മരിച്ച ഏഴുപേരുടെയും കുടുംബങ്ങൾക്ക് ഒരു ലക്ഷം ദിർഹം വീതവും പരുക്കേറ്റ ഒൻപത് പേരുടെ ചികിത്സാ ആവശ്യങ്ങൾക്കായി 1.80 ലക്ഷം ദിർഹവും ലഭിക്കും. കൂടാതെ, അടിയന്തര യാത്രകൾക്കായി 70,000 ദിർഹവും കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി 50,000 ദിർഹവും ഈ പാക്കേജിൽ ഉൾപ്പെടുന്നു. അടിയന്തര ഘട്ടത്തിൽ പ്രഖ്യാപിച്ച ഈ വലിയ കാരുണ്യപ്രവർത്തനത്തിന് കമ്പനി അധികൃതർ ഡോ. ഷംഷീറിനോട് പ്രത്യേകം നന്ദി അറിയിച്ചു.