നാൽപ്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മുഹമ്മദലി ഹാജി നാട്ടിലേക്ക് മടങ്ങുന്നു; ഐ.സി.എഫ് അബുദാബി റീജിയൻ യാത്രയയപ്പ് നൽകി
അബുദാബി: നാല്പത് വർഷത്തെ സുദീർഘവും സഫലവുമായ പ്രവാസജീവിതത്തിന് വിരാമമിട്ട് കണ്ണൂർ പുറത്തിയിൽ വാരം സ്വദേശിയായ മുഹമ്മദലി ഹാജി ജന്മനാട്ടിലേക്ക് മടങ്ങുന്നു. വാരം പത്താംപുര അബ്ദുൽ ഖാദർ മുസ്ലിയാരുടെ മകനായ മുഹമ്മദലി ഹാജി, തൻ്റെ 19-ആം വയസ്സിലാണ് തൊഴിൽതേടി യു.എ.ഇയിലെത്തിയത്.ആദ്യത്തെ 10 വർഷം ഒരു പ്രമുഖ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത അദ്ദേഹം, തുടർന്ന് 30 വർഷത്തോളം സ്വന്തമായി ട്രാൻസ്പോർട്ട് നടത്തിയാണ് കുടുംബജീവിതവും സാമൂഹിക പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോയത്.1986-ൽ ആരംഭിച്ച പ്രവാസജീവിതം നാല്പത് വർഷങ്ങൾ പിന്നിടുമ്പോൾ, 59-കാരനായ മുഹമ്മദലി ഹാജി നിരവധി നേട്ടങ്ങളുടെയും കാരുണ്യപ്രവർത്തനങ്ങളുടെയും വലിയൊരു ഓർമ്മക്കൂട്ടുമായാണ് മടങ്ങുന്നത്.
പ്രവാസത്തിനിടയിൽ നിരവധി ആളുകൾക്ക് സഹായഹസ്തം നീട്ടാനും വിവിധ കാരുണ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പണ്ഡിതന്മാർക്കും സാമ്പത്തികവും ശാരീരികവുമായ സേവനങ്ങൾ നൽകാനും കഴിഞ്ഞതായി അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ചിത്താരി ഹംസ മുസ്ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെ പരിചരിക്കാനും സേവനം ചെയ്യാനും ലഭിച്ച അവസരങ്ങൾ ജീവിതത്തിലെ വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു.
തളിപ്പറമ്പ് അൽ മഖർ, കണ്ണൂർ ജില്ലാ എസ്.വൈ.എസ് തുടങ്ങിയ സംഘടനകളുടെ കീഴിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം നാടായ വാരത്തെ മസ്ജിദ് തഖ്‌വയുടെ നാഷണൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ മുഷ്‌രിഫ് ഐ.സി.എഫ്. ഡിവിഷൻ പ്രസിഡന്റാണ്.1992-ൽ ഹജ്ജ് കർമ്മം നിർവഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. മകൻ പത്താം ക്ലാസിൽ പഠിക്കുന്നു. വിവാഹിതയായ മകൾ കുടുംബസമേതം യു.എ.ഇയിൽ തന്നെയാണ് താമസിക്കുന്നത്. അല്പം ശാരീരിക പ്രയാസത്താൽ നാട്ടിലേക്ക് മടങ്ങുന്ന അലി ഹാജിക്ക് ഐ.സി.എഫ്. അബുദാബി റീജിയൻ ഹൃദ്യമായ യാത്രയയപ്പ് നൽകി.ചടങ്ങിൽ ഐ.സി.എഫ്. നേതാക്കളായ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഹംസ അഹ്സനി, ലത്തീഫ് ഹാജി, ഷാഫി പട്ടുവം, അബ്ദുസ്സലാം, ശാമിൽ ഇർഫാനി, ജബ്ബാർ അമാനി
കെവി മുഹമ്മദ് കുഞ്ഞി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.