35 വർഷത്തെ പ്രവാസജീവിതത്തിന് വിട; മജീദ് മാട്ടൂൽ നാട്ടിലേക്ക്
അബുദാബി: മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിന് വിട നൽകി കണ്ണൂർ മാട്ടൂൽ സ്വദേശി എം അബ്ദുൽ മജീദ് ഹാജി നാട്ടിലേക്ക് മടങ്ങുന്നു. 1990-ൽ ഇരുപതാം വയസ്സിൽ പ്രവാസലോകത്തെത്തിയ മജീദ്, അബുദാബിയിലെ കുവൈത്ത് എംബസിയിൽ നീണ്ട 35 വർഷത്തെ സേവനത്തിന് ശേഷമാണ് മടങ്ങുന്നത്.തന്റെ പ്രവാസകാലം മുഴുവൻ ഒരേ സ്ഥാപനത്തിൽ തന്നെ സേവനമനുഷ്ഠിക്കാൻ സാധിച്ചത് അഭിമാനകരമായ നേട്ടമായാണ് അദ്ദേഹം കാണുന്നത്.കഠിനാധ്വാനത്തിലൂടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും അഞ്ച് മക്കളെ മികച്ച രീതിയിൽ വളർത്തി ഉന്നത വിദ്യാഭ്യാസം നൽകാനും തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.മജീദിന്റെ മക്കളിൽ മൂന്നുപേർ നിലവിൽ യു.എ.ഇയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ഔദ്യോഗിക ജീവിതത്തിന് പുറമെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു മജീദ്. മാട്ടൂൽ കൂട്ടായ്മയുടെ പ്രവർത്തകനായും ‘മാട്ടൂൽ മൻശഇ’ന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.സി.എഫ് (ICF) മദീന സായിദ് ദർവേഷ് യൂണിറ്റ് ഭാരവാഹി കൂടിയാണ് അദ്ദേഹം. ഇനി കുടുംബത്തോടൊപ്പം നാട്ടിൽ വിശ്രമജീവിതം നയിക്കാനാണ് മജീദിന്റെ തീരുമാനം.അദ്ദേഹത്തിന് ഐ.സി.എഫ് ദർവേഷ് യൂണിറ്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ അഷ്റഫ് സഅദി, അമീൻ മുസ്ലിയാർ, മുഹമ്മദ് പി.പി., നൂറുദ്ദീൻ കരിയാട്, സെയ്തലവി, അബ്ദുൽ നാസർ, നൗഷാദ്, അഫ്സൽ ഇഞ്ചിനീയർ ശുകൂർ കെ.പി ജബ്ബാർ മാട്ടൂൽ തുടങ്ങിയവർ പങ്കെടുത്തു.