ഹ്രസ്വകാല ഹജ്ജ് പാക്കേജ് : പ്രവാസികൾക്ക് പ്രത്യേക സംവരണം വേണമെന്ന് ഐ.സി.എഫ്
അബുദാബി : കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്കായി (എൻ.ആർ.ഐ) പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. ഹജ്ജ് തീർഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്നും സംഘടന വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും. നിലവിലുള്ള സാധാരണ ഹജ്ജ് പാക്കേജുകൾക്ക് കൂടുതൽ ദിവസങ്ങൾ ആവശ്യമായി വരുന്നത് പ്രവാസികളുടെ തൊഴിലിനെയും അവധിയെയും ബാധിക്കാറുണ്ട്. കൂടാതെ, താമസിച്ച് ജോലി ചെയ്യുന്ന രാജ്യങ്ങളിലെ കർശനമായ ക്വാട്ടാ സംവിധാനങ്ങളും പ്രാദേശിക ചട്ടങ്ങളും കാരണം പല പ്രവാസികൾക്കും അവിടെ നിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കാറില്ല.
ഇത്തരക്കാർക്ക് ഇന്ത്യ വഴി ഹജ്ജിന് പോകുക മാത്രമാണ് ഏക പോംവഴി. എന്നാൽ ദീർഘകാല പാക്കേജുകൾ ഇവർക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ഹ്രസ്വകാല പാക്കേജിൽ പ്രത്യേക ക്വാട്ട വേണമെന്ന ആവശ്യം ഉയരുന്നത്. ഹ്രസ്വകാല ഹജ്ജ് പാക്കേജിലെ ആകെ സീറ്റുകളുടെ 50 ശതമാനം വരെ അർഹരായ പ്രവാസി അപേക്ഷകർക്കായി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഐ.സി.എഫ് കത്തയച്ചിട്ടുണ്ട് എന്ന് ഐ സി എഫ് ഇന്ററിനാഷണൽ. കൗൺസിൽ നോളജ് സെക്രട്ടറി ഹമീദ് പരപ്പ അറിയിച്ചു. പ്രവാസികളുടെ യാത്രാക്ലേശങ്ങളും ജോലിസ്ഥലത്തെ പരിമിതികളും പരിഗണിച്ച് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.സി.എഫ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.