പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ച് കേന്ദ്രം: സാധാരണ പാസ്‌പോർട്ടിന് ഇനി 2,500 രൂപ നൽകണം.
ജൂലൈ 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ 75 ശതമാനം വരെ വർദ്ധിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ജൂൺ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനപ്രകാരമാണ് ഈ വൻ നിരക്കുവർധന. അതേസമയം, യുഎഇയിലെ പുതിയ നിരക്കുകൾ എത്രയായിരിക്കുമെന്ന് വരും ദിവസങ്ങളിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രഖ്യാപിക്കും. നിരക്കുവർധനയ്‌ക്കൊപ്പം തന്നെ യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനകേന്ദ്രങ്ങളിലും ജൂലൈ 1 മുതൽ വലിയ മാറ്റങ്ങളാണ് വരുന്നത്.
പുതിയ നിരക്കുകൾ ഇങ്ങനെ (ഇന്ത്യയിൽ):
• 36 പേജ് പാസ്‌പോർട്ട് (Normal): 1,500 രൂപയിൽ നിന്ന് 2,500 രൂപയായി വർദ്ധിച്ചു (67% വർദ്ധനവ്).
• 60 പേജ് പാസ്‌പോർട്ട് (Normal): 2,000 രൂപയിൽ നിന്ന് 3,500 രൂപയായി ഉയർന്നു (75% വർദ്ധനവ്).
• തത്കാൽ നിരക്കുകൾ: 36 പേജിന് 5,000 രൂപയും 60 പേജിന് 6,000 രൂപയുമാകും.
• നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്ത പാസ്‌പോർട്ടുകൾക്ക്: ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ സാധാരണ രീതിയിൽ 5,000 രൂപയും തത്കാലിന് 7,500 രൂപയും നൽകണം.
• പി.സി.സി (PCC), സറണ്ടർ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾക്ക് 750 രൂപയാണ് ഇന്ത്യയിലെ പുതിയ നിരക്ക്.
യുഎഇയിലെ നിലവിലെ നിരക്ക്: നിലവിൽ യുഎഇയിൽ 36 പേജ് പാസ്‌പോർട്ടിന് 285 ദിർഹവും 60 പേജിന് 380 ദിർഹവുമാണ് അടിസ്ഥാന ഫീസ് (ഇതോടൊപ്പം ഐ.സി.ഡബ്ല്യു.എഫ് ഫീസും സർവീസ് ചാർജും പുറമെ നൽകണം). ജൂലൈ 1 മുതൽ ഇതിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാകും.