സുഗതാഞ്ജലി മലയാളം മിഷൻ അബുദാബി ചാപ്റ്റർതല മത്സരം; മാധവും ദിൽഷയും വിന്യയും ജേതാക്കൾ
അബുദാബി: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ചുവരുന്ന ആറാമത് ‘സുഗതാഞ്ജലി കാവ്യാലാപനമത്സര’ത്തിന്റെ മുന്നോടിയായി അബുദാബി ചാപ്റ്റർതല മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ മാധവ് സന്തോഷ്, ജൂനിയർ വിഭാഗത്തിൽ സമാജം മേഖലയിലെ ദിൽഷ ഷാജിത്ത്, സബ് ജൂനിയർ വിഭാഗത്തിൽ അൽ ദഫ്‌റ മേഖലയിലെ വിന്യ വിഷ്ണു ഒന്നാം സമ്മാനാർഹരായി.സീനിയർ വിഭാഗത്തിൽ അഞ്ജലി വെത്തൂർ (സമാജം മേഖല) രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജൂനിയർ വിഭാഗത്തിൽ അദിതി സുധീഷ്കുമാർ പിള്ളൈ (കേരള സോഷ്യൽ സെന്റർ മേഖല), ദേവി തരുണിമ പ്രഭു (സമാജം മേഖല) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
സബ് ജൂനിയർ വിഭാഗത്തിൽ സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് രണ്ടാം സ്ഥാനം നേടിയപ്പോൾ കെ. എസ്. സി. മേഖലയിലെ വേദിക മാധവ് (സമാജം മേഖല) നാണ് മൂന്നാം സ്ഥാനം. സമാജം, കെ. എസ്. സി., അൽ ദഫ്‌റ. അബുദാബി സിറ്റി, ഷാബിയ മേഖലകളിലെ വിദ്യാർത്ഥികളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.സുഗതകുമാരി, കുമാരനാശാൻ, വൈലോപ്പിള്ളി, ഇടശ്ശേരി, ചങ്ങമ്പുഴ, ബാലാമണിയമ്മ, ഒഎൻവി എന്നിവരുടെ കവിതകളാണ് പിന്നിട്ട മത്സരങ്ങളിൽ പരിഗണിച്ചിരുന്നതെങ്കിൽ ഇത്തവണ കടമ്മനിട്ടയുടെ കവിതകളായിരുന്നു മത്സരത്തിനായി തെരഞ്ഞെടുത്തത്. പഠനകേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത അഞ്ച് മേഖലകളിൽ നടന്ന മേഖലാതല മത്സരങ്ങളിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരായിരുന്നു ചാപ്റ്റർതല മത്സരത്തിൽ മാറ്റുരച്ചത്. ഈ മത്സരവിജയികളാണ് ആഗോളതല മത്സരത്തിൽ മാറ്റുരയ്ക്കുന്നത്
ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച മത്സരാർത്ഥികൾ അക്ഷരാർത്ഥത്തിൽ കടമ്മനിട്ട കവിതകൾ കൊണ്ട് കാവ്യമഴ തീർക്കുകയായിരുന്നു.
എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കവികളുമായ ഡോ. ഹസീന ബീഗം, ദേവി രാഘവൻ, ജുബൈർ വെള്ളാടത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ.മത്സരത്തോടനുബന്ധിച്ച് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു.മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും കൺവീനർ രമേശ് ദേവരാഗം നന്ദിയും പറഞ്ഞു.