ഊർജമേഖലയിൽ ധാരണാപത്രങ്ങളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും, 500 കോടി ഡോളർ നിക്ഷേപം.
അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോളതലത്തിൽ ഊർജപ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിൽവെച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ചർച്ചയിൽ എൽപിജി ഉൾപ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രങ്ങളിലും ഇരുവരും ഒപ്പിട്ടു. ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളും പ്രഖ്യാപിച്ചു.പ്രധാനമന്ത്രി യുഎഇയിൽ നടത്തിയ ഹ്രസ്വസന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, ഊർജസംരക്ഷണം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാനചർച്ചാവിഷയമായി. തുടർന്നാണ് രണ്ട് പ്രധാന ധാരണപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. എൽപിജിയുമായും തന്ത്രപ്രധാന പെട്രോളിയം ശേഖരവുമായും ബന്ധപ്പെട്ട മേഖലകളിലാണ് ഇരുരാജ്യങ്ങളും ധാരണപത്രങ്ങൾ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്. ഇന്ധന വിലവർധനവടക്കമുള്ള പ്രതിസന്ധി നേരിടുന്ന ഇന്ത്യയിൽ ഊർജസംരക്ഷണം ഉറപ്പാക്കാൻ പുതിയ കരാറുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനുപുറമേ തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള ഒരു ചട്ടക്കൂട്ടിനും ഇന്ത്യയും യുഎഇയും അംഗീകാരം നൽകി. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ വാഡിനാറിൽ കപ്പൽ അറ്റക്കുറ്റപ്പണിക്കായുള്ള കേന്ദ്രം സ്ഥാപിക്കാനും ഇരുരാജ്യങ്ങളും ധാരണപത്രം ഒപ്പിട്ടു. സമ്മാൻ കാപ്പിറ്റൽ, ആർബിഎൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ അടിസ്ഥാന സൗകര്യവികസനമേഖലയിൽ അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇക്ക് നേരേ ഇറാൻ നടത്തിയ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.യുഎഇ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതർലൻഡ്‌സ്, സ്വീഡൻ, നോർവെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച നോർവെയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഇതിനുശേഷം ചൊവ്വാഴ്ച ഇറ്റലിയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് സെർജിയോ മാറ്ററെല്ല പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.