സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിനായി ദുബായ് പൊലീസിന്റെ പുതിയ പദ്ധതി.
വരും വർഷങ്ങളിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കണ്ട് സ്ത്രീ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി പദ്ധതികൾ രൂപപ്പെടുത്താൻ ശിൽപശാല ഊന്നൽ നൽകി. സാമൂഹികവും സാങ്കേതികവും നിയമപരവുമായ മാറ്റങ്ങൾക്ക് അനുസരിച്ച് കൂടുതൽ ഫലപ്രദമായ നയങ്ങൾ രൂപീകരിക്കാനും എല്ലാ തലങ്ങളിലും സ്ത്രീകളുടെ ശാക്തീകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ദീർഘവീക്ഷണത്തോടെയുള്ള നീക്കം.
സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിലെ പ്രധാന ഘടകമാണ് ഭാവി മുൻകൂട്ടി കാണാനുള്ള ശേഷിയെന്ന് ഫ്യൂചർ ഫോർസൈറ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഒമർ ഖലീഫ അൽ ഒബൈദ അൽ സുവൈദി പറഞ്ഞു. സ്ത്രീ സുരക്ഷ ദുബായ് പൊലീസിന്റെ സുരക്ഷാ ചട്ടക്കൂടിനുള്ളിലെ പ്രധാന മുൻഗണനയായി തുടരുന്നു. മാറ്റങ്ങൾക്കനുരിച്ച് മുന്നോട്ട് പോകാനും എല്ലാവിധ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കഴിയുന്ന മുൻകരുതൽ സേവനങ്ങളും പദ്ധതികളും രൂപകൽപന ചെയ്യേണ്ടത് അത്യാവശ്യമാണ്.
സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ മൂലക്കല്ലാണ് ഇത്തരം ഭാവി ദർശനവും സാഹചര്യ ആസൂത്രണവും എന്ന് മനുഷ്യാവകാശ വിഭാഗത്തിലെ കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വകുപ്പ് ഡയറക്ടർ ലഫ്. കേണൽ ഡോ. അലി അൽ മത്രൂഷി പറഞ്ഞു. ഞങ്ങൾ സ്ത്രീ സുരക്ഷയെ കേവലം ഒരു സുരക്ഷാ പ്രശ്നമായി കാണുന്നില്ല. അത് ജീവിതനിലവാരവുമായും സുസ്ഥിര സാമൂഹിക വികസനവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. സുരക്ഷിതവും നീതിയുക്തവുമായ ഒരു ഭാവിക്ക് വേണ്ടി മുൻകൂട്ടി തയാറെടുക്കേണ്ടത് അത്യാവശ്യമാണ്.
ഈ സംരംഭം ദുബായ് അർബൻ പ്ലാൻ 2040-ഉം ദുബായ് സോഷ്യൽ അജണ്ട 2033-ഉം ലക്ഷ്യമിട്ടുള്ള ദുബായ് പൊലീസിന്റെ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ കരുതൽ ആവശ്യമുള്ളവരുടെ സംരക്ഷണം ഉറപ്പാക്കി സുരക്ഷിതവും യോജിപ്പുള്ളതുമായ ഒരു സമൂഹം വളർത്തിയെടുക്കാനുള്ള പൊലീസിന്റെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നു.