യുഎഇ പ്രസിഡന്റ് കുവൈത്തിൽ എത്തി : ഗൾഫ് രാജ്യങ്ങൾ നേരിടുന്ന പുതിയ സുരക്ഷാ വെല്ലുവിളികളെകുറിച്ച് ചർച്ച നടത്തും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗഹൃദ സന്ദർശനത്തിനായി കുവൈത്തിലെത്തി. അമീരി എയർപോർട്ടിലെത്തിയ അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേരിട്ടെത്തി സ്വീകരിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ യു.എ.ഇയിലെ പ്രമുഖ ഭരണാധികാരികളും മുതിർന്ന ഉദ്യോഗസ്ഥരും പ്രസിഡന്റിനൊപ്പമുണ്ട്. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക സന്ദർശനം. കുവൈത്തിന് നേരെ വന്ന ശത്രുക്കളുടെ മിസൈൽ-ഡ്രോൺ ഭീഷണികളെ വ്യോമപ്രതിരോധ സേന വിജയകരമായി നേരിട്ടതായി കുവൈത്ത് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് യു.എ.ഇ പ്രസിഡന്റിന്റെ ഈ സന്ദർശനം.ഗൾഫ് രാജ്യങ്ങൾ നേരിടുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ, യു.എ.ഇ-കുവൈത്ത് തന്ത്രപ്രധാന സഹകരണം, പ്രാദേശിക സ്ഥിരത ഉറപ്പാക്കൽ എന്നിവ ഭരണാധികാരികൾ തമ്മിലുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.