50 വർഷത്തിനുശേഷം യുഎസിൽ എണ്ണ റിഫൈനറി വരുന്നു; റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപിക്കുമെന്ന് ട്രംപ്.
‘‘ചരിത്രപരമായ 300 ബില്യൻ ഡോളർ ഡീലാണിത്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലുത്’’ – ട്രംപ് പറഞ്ഞു. 300 ബില്യനെന്നാൽ ഏകദേശം 27.5 ലക്ഷം കോടി ഇന്ത്യൻ രൂപ വരും. നിക്ഷേപം നടത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസിന് ട്രംപ് നന്ദിയും പറഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും വലിയ റിഫൈനറി റിലയൻസിന് സ്വന്തമാണ്. ഗുജറാത്തിലെ ജാംനഗറിലാണിത്.
യുഎസിലെ ടെക്സസിലാണ് റിലയൻസ് റിഫൈനറി സ്ഥാപിക്കുകയെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും പ്ലാന്റ് സഹായകമാകും. ബില്യൻ കണക്കിന് ഡോളറിന്റെ സാമ്പത്തികനേട്ടം രാജ്യത്തിന് ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ഹരിത റിഫൈനറിയായിരിക്കും ഇതെന്നും ട്രംപ് വ്യക്തമാക്കി. 100 ശതമാനവും യുഎസ് ഷെയിൽ ഓയിലായിരിക്കും റിലയൻസിന്റെ അമേരിക്കൻ റിഫൈനറി കൈകാര്യം ചെയ്യുക.‘അമേരിക്ക ഫസ്റ്റ് റിഫൈനിങ്’ കമ്പനിയുമായി ചേർന്ന് 20 വർഷത്തെ ഡീലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഏർപ്പെടുന്നതെന്നാണ് വിവരം. റിലയൻസോ അമേരിക്ക ഫസ്റ്റ് റിഫൈനിങ്ങോ പ്രതികരിച്ചിട്ടില്ല. 125 ബില്യൻ ഡോളർ മതിക്കുന്ന 120 കോടി ബാരൽ യുഎസ് ലൈറ്റ് ഷെയിൽ ഓയിലായിരിക്കും റിഫൈനറി കൈകാര്യം ചെയ്യുക.