കൂറ്റൻ ഓണപൂക്കളത്തിലൂടെ ഷെയ്ഖ് സായിദിനും ഷെയ്ഖ് മുഹമ്മദിനും ആദരവറിയിച്ച് യുഎഇ യിലെ ആരോഗ്യപ്രവർത്തകർ
അബുദാബി: തിരുവോണം കഴിഞ്ഞെങ്കിലും യുഎഇ യിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. രണ്ടാം ഓണമായ അവിട്ടം ദിനത്തിൽ കൂറ്റൻ പൂക്കളം ഒരുക്കി വ്യത്യസ്തമായ ആഘോഷമൊരുക്കിയത് രാജ്യത്തെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിലെ ആരോഗ്യപ്രവർത്തകർ.
ഓണത്തിന്റെയും യുഎഇ യുടെയും ആദർശങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ പൂക്കളത്തിൽ വിരിഞ്ഞത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും രാഷ്ട്രത്തിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ചിത്രങ്ങൾ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ബുർജീലിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ 650 കിലോഗ്രാം പൂക്കളുപയോഗിച്ച് 12 മണിക്കൂറുകൾ കൊണ്ടാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ നടുത്തളത്തിൽ 250 സ്‌ക്വയർ മീറ്റർ വലുപ്പമുള്ള പൂക്കളമൊരുക്കിയത്.

ആഗോളതലത്തിൽ യുഎഇ നേതൃത്വം നൽകി വരുന്ന പിന്തുണയ്ക്കും കാരുണ്യത്തിനുമുള്ള നന്ദിസൂചകമായാണ് പൂക്കളം ഒരുക്കിയത്. ഇയർ ഓഫ് കമ്മ്യൂണിറ്റി ആചരിക്കുന്നതിന്റെ ഭാഗമായി കൈയ്യോട് കൈ ചേർന്ന് എന്ന ആശയത്തെ പ്രതിനിധീകരിച്ച് ഏഴ് പേരടങ്ങുന്ന കുടുംബത്തെയും പൂക്കളത്തിൽ ചിത്രീകരിച്ചു.
ഓണത്തിൻറെ ഐക്യവും സാഹോദര്യവും വിളിച്ചോതി ഏകദേശം 20 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ കലാസൃഷ്ടിയുടെ ഭാഗമായി.
ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ എങ്ങിനെ യുഎഇയെ അവരുടെ രണ്ടാം വീടായി കണക്കാക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു ഈ പൂക്കളം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും, സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന മൂല്യങ്ങളായ ഐക്യത്തെയും ബഹുമാനത്തെയും പൂക്കളം ഓർമിപ്പിക്കുന്നു, ബുർജീൽ ഹോൾഡിങ്‌സ് പ്രതിനിധികൾ പറഞ്ഞു.